Friday, March 29, 2013


എന്തുകൊണ്ടാണ് സഊദി തൊഴില്‍ മന്ത്രി നല്ലൊരു മാതൃകയാവുന്നത്?



നമുക്കീ ഭരണാധികാരിയെ വെറുക്കാതിരിക്കുക. കാരണം സ്വന്തം പ്രജകളുടെ ചോരയൂറ്റിക്കുടിക്കുന്ന ഇന്ത്യന്‍ രാജാക്കന്മാ  രില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനാണിദ്ദേഹം. തനിക്കെതിരു നില്‍ക്കുന്ന സ്വന്തം നാട്ടിലെ വന്‍കിട ബിസിനസ്സ് സാമ്രാട്ടുകളോട് അദ്ദേഹം പറഞ്ഞത് : “നിങ്ങളുടെ നിഷേധാത്മകമായ മനോഭാവം മാറ്റിയേ മതിയാവൂ” എന്നാണ്. അപ്പോള്‍ പിന്നെ സഊദികളായ തൊഴില്‍രഹിതരുടെ വന്‍പടയെ മറന്ന് എന്നും നമ്മെ തീറ്റിപ്പോറ്റണമെന്ന് എങ്ങനെ നമുക്കദ്ദേഹത്തോട് ശാഠ്യം പിടിക്കാന്‍ കഴിയും?
കെ സി ശൈജല്‍

      സഊദി അറേബ്യയെ അടിമുടി മാറ്റിമറിക്കുന്ന ഒരു വന്‍ വിപ്ളവത്തിന്റെ തേര് തെളിക്കുകയാണ് ഇന്ന് തൊഴില്‍ വകുപ്പ് മന്ത്രി ആദില്‍ ഫഖീഹ്. സ്വതസിദ്ധമായ സൌമ്യതയോടെ ഒരു വര്‍ഷം മുമ്പ് അദ്ദേഹം ‘നിതാഖാത്’ എന്നൊരു തൊഴില്‍- വ്യാവസായിക നവീകരണ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിത്ര വലിയ ഒരു വിപ്ളവത്തിന്റെ ശംഖൊലിയായിരിക്കുമെന്ന് അധികമാരും കരുതിയിരുന്നില്ല.
   സാധാരണക്കാരായ പ്രവാസികളും അസാധാരണക്കാരായ സ്വദേശി വ്യവസായ പ്രമുഖരും ഒരേ പോലെ നിന്ന് വിയര്‍ക്കുകയാണ് ആദില്‍ ഫഖീഹിന്റെ പരിഷ്കരണ പ്രഖ്യാപനങ്ങള്‍ക്കു മുമ്പില്‍. എന്നാല്‍ അതി ശക്തമായ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുകൊണ്ട് 2013 മാര്‍ച്ചോടുകൂടി ‘നിതാഖാത്ത്’ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സഊദി വത്കരണം എന്ന വിപ്ളവത്തിന്റെ രഥം മുന്നോട്ടു തന്നെ എന്നാണ് ഇതിന്റെ ഒന്നാമത്തെ അര്‍ത്ഥം. കടുത്തതെങ്കിലും പരിഷ്കരണം ഒരു വിപരീതമായ യാഥാര്‍ത്ഥ്യം ആണെന്നും അതംഗീകരിച്ചേ മതിയാകൂ എന്നും ഇതിന്റെ രണ്ടാമത്തെ അര്‍ത്ഥം.
   ’എന്തുകൊണ്ട് പരിഷ്കരണം’ എന്ന ചോദ്യം എണ്‍പത് ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹം ആവര്‍ത്തിച്ചുന്നയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും കുറഞ്ഞത് ഇന്ത്യന്‍ ഡയസ്പോറയെ സംബന്ധിച്ചിടത്തോളമെങ്കിലും ഒട്ടും അപരിചിതമായ ഒന്നല്ല പരിഷ്കരണം എന്ന ‘കടുപ്പമേറിയ’ പദം. കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങളായി നാടു തന്നെ വിറ്റു തുലയ്ക്കുകയും മഹാഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളെ വരിഞ്ഞു മുറുക്കികൊല്ലാതെ കൊല്ലുകയും ചെയ്യുന്ന പുത്തന്‍ സാമ്പത്തിക നയത്തിന്റെ പേരുതന്നെ പരിഷ്കരണം എന്നാണല്ലോ. പക്ഷേ, ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ശതകോടീശ്വര•ാരുടെ എണ്ണം ഇരട്ടിപ്പിക്കുകയും ചെയ്യുന്ന ഡെമോക്രാറ്റിക് ഇന്ത്യന്‍ സാമ്പത്തിക പരിഷ്കരണത്തെ അപഹാസ്യതയുടെ പടുകുഴിയില്‍ തള്ളുന്ന താരതമ്യമാണ് മൊണാര്‍ക്കിക് സഊദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന തൊഴില്‍ വ്യവസായിക പരിഷ്കരണത്തില്‍ ദൃശ്യമാകുക. സ്വദേശികളും വിദേശികളുമുള്‍പ്പെടുന്ന വ്യാവസായിക പ്രഭുക്കന്മാ രുടെ സാമ്പത്തിക താല്‍പര്യങ്ങളെ അതിവര്‍ത്തിക്കുകയും സ്വന്തം ജനതയുടെ ഉന്നമനം മാത്രം ലാക്കാക്കുകയും ചെയ്യുന്ന നടപടികളാണ് ആദില്‍ ഫഖീഹിന്റെ നിതാഖാത്ത് പരിഷ്കരണങ്ങളെ വേറിട്ടു നിര്‍ത്തുന്നത്.
   ഇരുപത് ലക്ഷത്തോളം വരുന്ന തൊഴില്‍ രഹിതരായ സഊദി യുവതയെക്കുറിച്ചുള്ള ആധി – ഇതൊന്നുമാത്രമാണ് ആദില്‍ ഫഖീഹിനെയും അദ്ദേഹത്തിന്റെ പരിഷ്കരണ നയങ്ങളെയും നിയന്ത്രിക്കുന്നത്; അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അത്യന്തം ഗൌരവത്തോടെ സമീപിക്കേണ്ട ഒരു പ്രശ്നമാണ് ഇത്ര ഉയരത്തിലെത്തി നില്‍ക്കുന്ന തൊഴില്‍ രഹിതരായ സ്വദേശി യുവതീ യുവാക്കളുടെ സംഖ്യ എന്ന് തിരിച്ചറിയുകയും തികച്ചും ദീര്‍ഘദര്‍ശിത്വത്തോടു കൂടിയ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു നടപ്പിലാക്കുകയും ചെയ്തു എന്നതാണ് ആദില്‍ ഫഖീഹ് എന്ന ഭരണാധികാരിയുടെ വിജയം; സഊദി അറേബ്യയുടെ പ്രഗത്ഭനായ സാരഥി കിംഗ് അബ്ദുല്ലയുടെ പൂര്‍ണ പിന്തുണയാണ് അദ്ദേഹത്തിന്റെ കരുത്ത്.
   തൊഴിലാളികളില്‍ സഊദി പൌരന്മാരുടെ പ്രാതിനിധ്യത്തിന്റെ തോതനുസരിച്ച് (മുപ്പത് ശതമാനം വരെ) സ്വകാര്യ കമ്പനികളെ ക്ളാസിഫൈ ചെയ്യുകയും അപകടകരമാം വിധം സ്വദേശി- വിദേശി അനുപാതത്തില്‍ പിന്നാക്കം നില്‍ക്കുന്ന കമ്പനികളെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന നിതാഖാത്ത് പദ്ധതിയോടെയാണ് സ്വദേശിവത്കരണ പരിഷ്കരണ നപടികള്‍ക്ക് എഞ്ചിനീയര്‍ ആദില്‍ ഫഖീഹ് തുടക്കമിട്ടത്.
     ചുവപ്പ് പട്ടികയില്‍പെടുന്ന കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും നിയമപരമായ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്നതാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിതാഖാത്തിന്റെ പ്രത്യാഘാതം. കുറഞ്ഞ കൂലിക്ക് ലഭിച്ചിരുന്ന വിദേശികളായ (അടിമ) തൊഴിലാളികള്‍ക്കു പകരം, ഗണ്യമായ തോതില്‍ സ്വദേശികളെ ജോലിക്ക് വെക്കേണ്ടി വരുമെന്നും അവര്‍ക്ക് മികച്ച വേതന തൊഴില്‍ വ്യവസ്ഥകള്‍ നല്കേണ്ടി വരുമെന്നുമുള്ളത് തൊഴിലുടമകളെയും വലക്കുന്നു. ഒരു ഭരണകൂടം കൈക്കൊള്ളുന്ന ഏതൊരു നടപടിയും അന്നാട്ടിലെ ഏറ്റവും കഷ്ടപ്പെടുന്ന സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ച ശേഷമേ നല്ലതോ ചീത്തയോ എന്ന് വിലയിരുത്താന്‍ പാടുള്ളൂ എന്ന് ഉദ്ബോധിപ്പിച്ചത് സഊദി രാജവംശസ്ഥാപകനായ കിംഗ് അബ്ദുല്‍ അസീസ് അല്ല, ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്. പെട്രോളിയം വില എത്രയായിരിക്കണമെന്ന് എണ്ണക്കമ്പനികള്‍ തന്നെ തീരുമാനിക്കട്ടെ എന്ന നിലയ്ക്കുള്ള തീരുമാനങ്ങളാണ് അഭിനവ ഗാന്ധിയന്മാര്‍ കൈക്കൊള്ളുന്നതെങ്കില്‍ ആധുനിക സഊദി ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങള്‍ പ്രവാസികളോ അവരുടെ തണലില്‍ ജീവിക്കുന്നവരോ ആയ ഇന്ത്യക്കാരെയും പാക്കിസ്താന്‍കാരെയും എങ്ങനെ ബാധിക്കുമെന്നോ വന്‍കിട മുതലാളിമാരെ എവ്വിധം ആയാസപ്പെടുത്തുമെന്നോ നോക്കിയല്ല, മറിച്ച് സ്വന്തം നാട്ടുകാര്‍ക്ക് അത് എത്രമേല്‍ അനിവാര്യമാണ്, എത്രമാത്രം പ്രയോജനപ്രദമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. വെറും ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ സഊദി പൌരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്ന് ആദില്‍ ഫഖീഹ് പ്രഖ്യാപിക്കുമ്പോള്‍ എല്ലാ നഷ്ടങ്ങളും പരിഭവങ്ങളും മാറ്റിവച്ച് നാം ആ മിടുക്കനായ ഭരണാധികാരിക്ക് ഒരു ബിഗ് ഷെയ്ക്ക്ഹാന്‍ഡ് നല്‍കിയേ മതിയാകൂ. പരിഷ്കരണ പദ്ധതികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ സഊദിക്കാര്‍ക്ക് മോശമല്ലാത്ത തോതിലെങ്കിലും തൊഴില്‍ നല്‍കി ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നത് 30 ശതമാനം കമ്പനികള്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് അറുപത് ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു കഴിഞ്ഞു. എന്നിട്ടും ഒരൊറ്റ സഊദി പൌരനെ പോലും ജോലിക്കു വെക്കാത്ത 340000 കമ്പനികള്‍ സഊദി അറേബ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ എത്രമാത്രം അനാരോഗ്യകരമായ ഒരു ദേശീയ തൊഴില്‍ – വ്യാവസായിക ദശാസന്ധിയില്‍ നിന്നാണ് ആദില്‍ ഫഖീഹ് എണ്ണസമ്പന്നമായ മാതൃരാജ്യത്തെ കരകയറ്റിയതെന്ന് വ്യക്തമാകും.
    സഊദി യുവാക്കളെ തൊഴില്‍ സജ്ജരാക്കുന്ന ‘ഹാഫിസ് പദ്ധതി’, തൊഴിലന്വേഷകരെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ലിഖായത്ത് പദ്ധതി’, നിതാഖാത്തിനോട് പൊരുത്തപ്പെടാതെ നില്‍ക്കുന്ന കമ്പനികള്‍ക്കുമേല്‍ ചുമത്തിയ പ്രതിവര്‍ഷ 2400 റിയാല്‍ എക്സ്പാറ്റ് ലെവി, 65ന് മുകളിലുള്ള (പ്രവാസി) ജോലിക്കാരുടെ നിര്‍ബന്ധിത റിട്ടയര്‍മെന്റ് എന്നിങ്ങനെ പരിഷ്കരണ നടപടികള്‍ തീവ്രമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ നിതാഖാത്തിന്റെ കൂടുതല്‍ കര്‍ക്കശവും തീര്‍ത്തും സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നതുമായ എസ്എംഇ ഘട്ടം 2013 മാര്‍ച്ച് രണ്ടാം വാരത്തോടെ ആരംഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട, ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങള്‍ ഏറ്റവും ചുരുങ്ങിയത് ഒരു സഊദി പൌരനെയെങ്കിലും ജീവനക്കാരനായി നിയമിച്ചില്ലെങ്കില്‍ സ്ഥാപനം റെഡ് ലിസ്റ് ചെയ്യപ്പെടുന്നതാണ്. ബഖാലകള്‍ എന്നറിയപ്പെടുന്ന അനാദിപ്പീടികകള്‍ മുതലുള്ള കൊച്ചു കൊച്ചു കടകള്‍ നടത്തുന്നവരോ അവിടെ പണിയെടുക്കുന്നവരോ ആയ സാധാരണക്കാരായ ‘ഗള്‍ഫുകാരുടെ’ വയറ്റത്തടിക്കുന്ന തീരുമാനമാണിത്. എന്നാല്‍ കാര്യങ്ങള്‍ ഇവിടെ കൊണ്ടും അവസാനിക്കില്ല എന്നാണ് മന്ത്രാലയത്തിന്റെ നയസമീപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
    സോഷ്യല്‍ മീഡിയകളുടെയും മറ്റും അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു 2400 റിയാല്‍ ലെവി. കമ്പനികള്‍ക്കു മേലാണ് ഈ അധികനികുതി ചുമത്തപ്പെട്ടതെങ്കിലും സാധാരണക്കാരായ തൊഴിലാളികളെയാണ് ഫലത്തില്‍ ഇത് ഏറെ ദോഷകരമായി ബാധിക്കുന്നത്. അധിക നികുതി ഉടന്‍ പിന്‍വലിക്കും എന്ന കിംവദന്തികള്‍ പ്രതീക്ഷാ പൂര്‍വം പരന്നുവെങ്കിലും “ഇര്‍റിവേര്‍സിബ്ള്‍” എന്നാണ് ആദില്‍ ഫഖീഹ് ഒടുവില്‍ പ്രഖ്യാപിച്ചത്. പ്രവാസി സംഘടനകളും വാണിജ്യകൂട്ടായ്മകളും മുതല്‍ സര്‍വാദരണീയനായ സഊദി ഗ്രാന്റ് മുഫ്തി വരെ എതിരഭിപ്രായങ്ങള്‍ ഉയര്‍ത്തിയിട്ടും മന്ത്രി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ്. “കൂടുതല്‍ കഠിനമായ തീരുമാനങ്ങള്‍ ആശ്ളേഷിക്കാന്‍ കാത്തിരിക്കുക” എന്ന ചേംബര്‍ ഓഫ് കൊമേര്‍സ് & ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സാലെ കമാലിന്റെ നിരാശാപൂര്‍ണ്ണമായ വാക്കുകളില്‍ എല്ലാമടങ്ങിയിരിക്കുന്നു. എന്നാല്‍ ആദില്‍ ഫഖീഹിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സുതാര്യവും സുവ്യക്തവുമാണ്. “രാഷ്ട്രത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് 2400 റിയാല്‍ അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ സഊദിയുവാക്കള്‍ക്കും യുവതികള്‍ക്കും ജോലി ലഭിക്കുവാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. ഫോറിന്‍ ലേബര്‍ കോസ്റ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ ആത്യന്തികമായി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ തുറന്നുകൊടുക്കുവാന്‍ സാധിക്കുകയുള്ളൂ.” തൊഴില്‍ വകുപ്പ് മന്ത്രി വിശദീകരിക്കുന്നു.
    “വിദേശ ജോലിക്കാരെ പുറന്തള്ളി നമ്മുടെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ജോലി നല്‍കുന്ന തരത്തിലുള്ള ഒരു തൊഴില്‍ വിപ്ളവം രാജ്യത്ത് അനിവാര്യമാണെന്ന് ആദില്‍ ഫഖീഹിന് ഉറച്ച ബോധ്യമുണ്ട്. ഇത് സാധ്യമാകണമെങ്കില്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന പ്രവാസികള്‍ക്കു വേണ്ടി തുറന്നുവച്ച വാതിലുകള്‍ ഘട്ടം ഘട്ടമായെങ്കിലും അടക്കുക തന്നെ ചെയ്യും എന്ന പൊള്ളുന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ. നമുക്കീ ഭരണാധികാരിയെ വെറുക്കാതിരിക്കുക. കാരണം സ്വന്തം പ്രജകളുടെ ചോരയൂറ്റിക്കുടിക്കുന്ന ഇന്ത്യന്‍ രാജാക്കന്മാരില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനാണിദ്ദേഹം. തനിക്കെതിരു നില്‍ക്കുന്ന സ്വന്തം നാട്ടിലെ വന്‍കിട ബിസിനസ്സ് സമ്രാട്ടുകളോട് അദ്ദേഹം പറഞ്ഞത് : “നിങ്ങളുടെ നിഷേധാത്മകമായ മൈന്‍ഡ്സെറ്റ് മാറ്റിയേ മതിയാവൂ” എന്നാണ്. അപ്പോള്‍ പിന്നെ ഇന്നാട്ടുകാരായ തൊഴില്‍ രഹിതരുടെ വന്‍പടയെ അവഗണിച്ച് എന്നും നമ്മെ തീറ്റിപ്പോറ്റണമെന്ന് എങ്ങനെ നമുക്കദ്ദേഹത്തോട് ശാഠ്യം പിടിക്കാന്‍ കഴിയും?
പ്രാര്‍ത്ഥിക്കുക : ഇതുപോലൊരു തൊഴില്‍ മന്ത്രി ഇന്ത്യയിലുണ്ടായെങ്കില്‍.

No comments: