Wednesday, July 23, 2014

പുണ്യ ദിനരാത്രങ്ങളെ മുതലെടുക്കാം
പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ് വിശ്വാസികള്‍. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം . നാഥനിലേക്കടുക്കാന്‍ ഏറെ ഫലപ്രദമാണ് സുന്നത്ത് നിസ്‌കാരങ്ങള്‍. പറ്റുമെങ്കില്‍ ദിവസത്തില്‍, അല്ലെങ്കില്‍ ആഴ്ചയില്‍, അല്ലെങ്കില്‍ മാസത്തില്‍, അല്ലെങ്കില്‍ വര്‍ഷത്തില്‍, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വഹിക്കണമെന്ന് പിതൃവ്യനായ അബ്ബാസി (റ)നോട് തിരുനബി ഉപദേശിച്ച നിസ്‌കാരമാണ് സവിശേഷമായ തസ്ബീഹ് നിസ്‌കാരം. ഇശാ മഗ്‌രിബിനിടയിലെ സുന്നത്ത് നിസ്‌കാരമാണ് അവ്വാബീന്‍ നിസ്‌കാരം. വിത്‌റ് പതിനൊന്ന് റക്അത്ത് വരെ നിസ്‌കരിക്കാം. രാത്രി ഉറങ്ങിയെഴുന്നേറ്റ ശേഷം ഈരണ്ട് റക്അത്തായി തഹജ്ജുദ് എത്രയും നിസ്‌കരിക്കാം. ഉച്ചക്ക് മുമ്പ് ളുഹാ നിസ്‌കാരം. യാത്രക്കൊരുങ്ങുമ്പോഴും യാത്ര കഴിഞ്ഞാലും പള്ളിയില്‍ കയറിയാലും വുളൂ എടുത്താലുമൊക്കെ സുന്നത്ത് നിസ്‌കാരങ്ങളുണ്ട്.
നോന്പിന്‍റെ അവസാന നാളുകളില്‍ പരമാവധി പള്ളികളില്‍ തങ്ങി ഇഅ്തികാഫിലും പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകാനായാല്‍ നമുക്ക് അല്ലാഹുവിനോട് അടുക്കാന്‍ പറ്റും. നരകത്തില്‍ നിന്ന് അകലാനാവും. നരകമോചനത്തിന്‍റെ ദിനങ്ങളാണ് കൊഴിഞ്ഞു തീരുന്നത്.
സ്വര്‍ഗപ്രവേശത്തിനും നരകമോചനത്തിനും നിരന്തരമായി യാചിക്കുകതന്നെ വേണം. ഭൗതികമായ തിരക്കുകള്‍ മാറ്റിവെച്ചവര്‍ക്കേ ഈ ഉള്‍വിളിയുണ്ടാവൂ. ഒരുപാടു റമളാനുകളെ സ്വീകരിക്കാനുള്ള ഭാഗ്യത്തിന്നും ഉള്ളുരുകി പ്രാര്‍ത്ഥിക്കണം.
സുന്നത്തായ കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ഒഴിവാക്കിയാല്‍ കുഴപ്പമില്ലാത്തത് എന്ന നിലയില്‍ സുന്നത്തുകളെ അവഗണിക്കാതിരിക്കുക. ചിന്തിക്കേണ്ടതുണ്ട് അല്ലാഹുവിനും റസൂലിന്നും ഇഷ്ടമുള്ള കാര്യങ്ങളാണ് സുന്നത്ത് (മുസ്തഹബ്ബ്). അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ഉറച്ച വിശ്വാസിക്കു കൂടുതല്‍ ഇഷ്ടമായിരിക്കും. ഒരാള്‍ ഫര്‍ളുകള്‍ മാത്രം ചെയ്തു പോരുന്നുവെങ്കില്‍ അയാള്‍ ദീനിന്‍റെ നിര്‍ബന്ധത്തിന്നു വഴങ്ങി ചെയ്യുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഈ കര്‍മങ്ങള്‍ ചെയ്യുന്നതിലൊന്നും അയാള്‍ക്കു താല്‍പര്യമില്ലായെന്നതിന്‍റെ കൂടി അടയാളമത്രെ അത്. ആരാധനകളില്‍ താല്‍പര്യവും ഉത്സുകതയുമുള്ളവര്‍ ഫര്‍ളിനു പുറമെ സുന്നത്തുകള്‍ ചെയ്തു കൊണ്ടേയിരിക്കും. അവയെല്ലാം അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന കാര്യമാണല്ലോ എന്ന ചിന്തയായിരിക്കും അത്തരമാളുകള്‍ക്കുണ്ടാവുക.
അല്ലാഹുവിനും റസൂലിന്നും വെറുപ്പുള്ള കാര്യങ്ങളത്രെ കറാഹത്ത്. അതിനാല്‍ തന്നെ അവ ഒഴിവാക്കാനായിരിക്കും വിശ്വാസി തിടുക്കപ്പെടുക. ചെയ്താല്‍ കുറ്റമില്ലല്ലോ എന്നു കരുതി ചെയ്യാന്‍ മുതിരുകയേ ഇല്ല. ഇക്കാര്യങ്ങള്‍ പരിശുദ്ധറമളാന്‍റെ ഈ അവസാന നാളുകളിലെങ്കിലും നമുക്കാലോചിക്കാം.
വിശദാംശങ്ങള്‍ ചോദിച്ചു പഠിച്ച് പുണ്യദിനരാത്രങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുക.

No comments: