Wednesday, July 23, 2014

കൂടി നിന്നവരുടെ മിഴികള്‍ നിറഞ്ഞൊഴുകിയ ആ അവസാനത്തെ ബാങ്ക് വിളി...
-----------------------------

ക്രിസ്തു വര്ഷം 639ല്‍ സിറിയയില്‍ ആകാമാനം പ്ലേഗ് രോഗം പടര്‍ന്നു പന്തലിച്ചു. നിരവധി പേര്‍ രോഗ കാരണം മരണത്തിനു കീഴടങ്ങി. സങ്കടം സഹിക്കാന്‍ കഴിയാതെ ഖലീഫ ഉമര്‍[റ]സിറിയയിലേക്ക് യാത്ര തിരിച്ചു.

ആദ്യമായി സിറിയയുടെ മണ്ണിലേക്ക് വരുന്ന ഖലീഫയെ ഒരു നോക്ക് കാണാന്‍ ക്രിസ്തീയര്‍ തടിച്ചു കൂടി. അംഗ രക്ഷകരോ.. ആര്ഭാടമോ.. അഹങ്കാരമോ ഇല്ലാത്ത ആ നീതിമാനായ ഖലീഫയെ കണ്ടു അവര്‍ മൂക്കത്ത് വിരല്‍ വെച്ചു. പലരും ആ സാദാരണ വേഷത്തില്‍ വന്ന ഖലീഫയെ തിരിച്ചറിയാന്‍ പോലുമാകാതെ കുഴങ്ങി.

സിറിയയില്‍ ഒരു ബിഷപ്പിന്റെ ഭവനത്തിലായിരുന്നു ഖലീഫ താമസിച്ചത്. അവിടെ വച്ച് കീറിയ തന്റെ പുറം കുപ്പായം അദ്ദേഹം തന്നെ തുന്നിയെടുക്കുന്നത് കണ്ട ബിഷപ്പിന് അദ്ദേഹത്തോട് വളരെ അധികം ആദരവ് തോന്നി. ബിഷപ്പ് ഖലീഫക്ക്‌ ഒരു കുപ്പായം സമ്മാനിച്ചു എന്നാല്‍ ഖലീഫ അത് നന്ദിപൂര്‍വ്വം നിരസിച്ചു.

ഇസ്ലാമിലെ കറുത്ത മുത്തായ ബിലാല്‍[റ]അന്ന് സിറിയയിലാണ് താമസിച്ചിരുന്നത്. പ്രവാചകന്റെ കാലത്ത് ബാങ്ക് വിളിച്ചിരുന്ന അദ്ദേഹം നബി[സ]യുടെ വഫാത്തിനു ശേഷം ആ ചുമതല നിര്‍ത്തിയിരുന്നു. പിന്നീട് ഒരു സൈന്യത്തോടൊപ്പം അദ്ദേഹം സിറിയയിലേക്ക് പോയി. സിറിയ മുസ്ലിങ്ങള്‍ക്ക്‌ അധീനമായപ്പോള്‍ അദ്ദേഹം അവിടെ സ്ഥിര താമസമാക്കി. ജനങ്ങള്‍ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം ബാങ്ക് വിളി തുടരാന്‍ തയ്യാറായില്ല.

എന്നാല്‍ ഖലീഫ സിറിയ വിടും നേരം അവിടുത്തെ മുസ്ലിങ്ങള്‍ ഒരു നിവേദനവുമായി വന്നു. അവര്‍ക്ക് ബിലാല്‍[റ]വിന്‍റെ ബാങ്ക് വിളി കേള്‍ക്കണം. ജനങ്ങള്‍ ഒന്നിച്ചു നിന്നു ഖലീഫയോടു അഭ്യര്തിച്ചപ്പോള്‍ ബിലാല്‍[റ] ബാങ്ക് വിളിക്കാന്‍ തയ്യാറായി.

നിസ്കാരത്തിനുള്ള സമയമായി. ആ വൃദ്ധനായ മനുഷ്യന്‍ പള്ളിയുടെ മിനാരത്തിലേക്ക് കയറി. കുറച്ചു നേരത്തേക്ക് അദ്ദേഹം വാര്‍ധക്യം മറന്നു. അവിടെ കൂടി നിന്നവരുടെ കാതുകളില്‍ ശ്രുതി മധുരമായ ബാങ്ക് വിളി മുഴങ്ങി. ആ രംഗം കണ്ടു നിന്നവരുടെ കണ്ണുകള്‍ നിയന്ദ്രണം വിട്ടൊഴുകി. ഒരു നിമിഷം അവരുടെ കണ്ണുകള്‍ പ്രവാചകന്റെ കാലത്തെ മധുര സ്മരണയില്‍ നിറഞ്ഞു.

കറുകറുത്ത ബിലാല്‍[റ]വിനെ ഖലീഫ ഉമര്‍[റ]കെട്ടിപ്പിടിച്ചു. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞു. അവിടെ കൂടി നിന്ന സ്വഹാബാക്കളുടെയും നയനങ്ങള്‍ അവരറിയാതെ നിറഞ്ഞു തുളുമ്പി.

അതായിരുന്നു ഹസ്രത്ത് ബിലാല്‍[റ]വിന്‍റെ അവസാനത്തെ ബാങ്ക് വിളി. രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആ മഹാന്‍ ഈ ലോകം വിട്ടു പിരിഞ്ഞു.
അവരുടെ കൂടെ അല്ലാഹു നമ്മെലെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...അമീന്‍.

പരമാവധി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം നമ്മുടെ ജീവിതത്തിലും പകര്‍ത്താന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ...ആമീന്‍. നബി (സ) തങ്ങള്‍ പറഞ്ഞു: ‍ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട്

No comments: