Sunday, May 17, 2015

പെണ്ണിന്റെയും കുഞ്ഞിന്റെയും പ്രിയ നബി (സ്വ)

പെണ്ണിനെ വര്‍ണിക്കാത്തവരില്ല കവികളിലും കഥാകാരന്മാരിലും. മഹത്വചനങ്ങളിലും മഹിളകളുടെ മഹത്വം ഏറെയുണ്ട്. കനകമായും കണ്ണുനീര്‍തുള്ളിയായും ഉപമ പറഞ്ഞവരും സമൂഹ വാഹനത്തിന്റെ ചക്രമായി വിശേഷിപ്പിച്ചവരുമൊക്കെയുണ്ട്.
എന്നാല്‍ ഒരു നബിവചനം കാണുക: പെണ്ണിന്റെ മേന്മ ഇത്രയും മനോഹരമായി ആരും പറഞ്ഞിട്ടില്ല; ഇനിയൊരാള്‍ക്കും പറയാനുമാവില്ല. ‘ഇഹലോകം മുഴുവന്‍ വിഭവങ്ങളാണ്. അതിലെ ഏറ്റവും ഉത്തമ വിഭവം നല്ല പെണ്ണാണ്.’
ഇഹലോകത്തെ സകലതിനെക്കാളും മേന്മ പറഞ്ഞ സ്ഥിതിക്ക് ഇനി ഇതിലും നന്നായി ആര്‍ക്ക് എന്തിനോട് ഉപമിക്കാനാവും പെണ്ണിനെ.
ഉത്തമ വിഭവമായി ചിത്രീകരിക്കുക മാത്രമല്ല, ഉത്തമ രീതിയില്‍ അവളോട് പെരുമാറേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചു പെണ്ണിനെ പൊന്നിലും പൊന്നായി കാക്കാന്‍ പ്രേരിപ്പിക്കുന്നു തിരുനബി(സ്വ).
സ്ത്രീകളും കുട്ടികളും എന്നൊരു ചേര്‍ത്തു പറയലുണ്ടല്ലോ. പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായി ഏറെ പരിഗണന അര്‍ഹിക്കുന്നവരാണ് ഇവരെന്നതാണു കാരണം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷക്കുമായി എന്തെല്ലാം പ്രഖ്യാപനങ്ങളും പദ്ധതികളും! പക്ഷേ, വര്‍ത്തമാന കാലത്ത് ഇവര്‍ക്കെന്തുണ്ട് സുരക്ഷ? മനുഷ്യമനസ്സ് സംസ്കരിക്കപ്പെടാത്ത കാലത്ത് ഇവര്‍ സുരക്ഷിതരാവില്ലെന്നതു തീര്‍ച്ച.
അന്ധകാര കാലത്ത് നിയോഗിതനായ നബി(സ്വ)യെ ഓര്‍ക്കുക. അന്നു പെണ്ണിന്റെ അവകാശങ്ങളെക്കുറിച്ചു ചര്‍ച്ചയില്ല. ജീവിക്കാനേ അവകാശമില്ലാത്ത കാലത്ത് വേറെ അവകാശങ്ങള്‍ അപ്രസക്തം. ആ മണ്ണില്‍ പെണ്ണ് അതീവ സുരക്ഷിതയായത് ലോകം കണ്ടു. നബി(സ്വ)യുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ സന്‍ആഅ് മുതല്‍ ഹളര്‍ മൗത്ത് വരെ തന്റെ ആടിനെ ചെന്നായ പിടിക്കുമോ എന്നല്ലാതെ മറ്റൊന്നും പേടിക്കാതെ ഏകയായി അവള്‍ക്ക് സഞ്ചരിക്കാനാവും വിധം.
ഈ സുരക്ഷ തന്നെയാണ് എക്കാലത്തും ഇസ്ലാം പെണ്ണിനു നല്‍കിയത്. ജീവിത വിഭവങ്ങളില്‍ ഉള്‍പ്പെടെ ഇസ്ലാമില്‍ സ്ത്രീക്ക് സുരക്ഷയെക്കുറിച്ച് ആശങ്കയേ വേണ്ട. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സംരക്ഷകരെ മതം ചുമതലയേല്‍പിക്കുന്നു. കുട്ടിയാകുമ്പോള്‍ പിതാവ്. ഭാര്യയാകുമ്പോള്‍ ഭര്‍ത്താവ്. മാതാവായാല്‍ യോഗ്യരായ മക്കള്‍. ഇവരാരും സംരക്ഷിക്കാനില്ലെങ്കില്‍ സമൂഹമോ ഭരണകൂടമോ സംരക്ഷിച്ചേ മതിയാകൂ. ഇത് കര്‍ശന താക്കീതോടെയുള്ള വിധിയാണിസ്ലാമില്‍. വീഴ്ച വരുത്താന്‍ പാടില്ലാത്ത അലംഘനീയ നിയമം.
മുഹമ്മദ്(സ്വ) നേടിക്കൊടുത്തതാണിതെല്ലാം. സ്ത്രീയുടെ ഭൗതിക സുരക്ഷയില്‍ ഒതുങ്ങുന്നില്ല ഇസ്ലാമിന്റെ ഇടപെടല്‍. അര്‍ഹിക്കുന്ന സ്വാതന്ത്ര്യം വകവെച്ചു കൊടുത്തും നിയന്ത്രണം വേണ്ടിടത്തു നിയന്ത്രിച്ചും വ്യക്തിത്വം അംഗീകരിച്ചും സന്പൂര്‍ണ ഇഹപര നേട്ടമാണ് നല്‍കുന്നത്. പെണ്ണിനു മോചനം നല്‍കിയ സംരക്ഷകനും മോക്ഷമാര്‍ഗം പഠിപ്പിച്ച മഹാഗുരുവുമാണ് നബി(സ്വ) എന്നതു നിസ്സംശയം.
നബി(സ്വ)യുടെ പദവി അത്യുന്നതമാണെന്നതു സന്ദേഹരഹിതം. ആരെക്കാളും കൂടുതല്‍ അതു ബോധ്യമുള്ളവരായിരുന്നു സ്വഹാബികള്‍; ആണും പെണ്ണും. എന്നാല്‍ അതോടൊപ്പം തന്നെ തങ്ങളോട് ഏറ്റവും അടുത്ത ഒരാളായി, ഏതൊരു അടുത്ത ബന്ധുവിനെക്കാളും അടുത്ത ബന്ധുവും ഏതൊരു സുഹൃത്തിനെക്കാളും അടുത്ത സുഹൃത്തുമായി അവര്‍ നബി(സ്വ)യെ കണ്ടു. സ്വഹാബീ വനിതകളും ഇങ്ങനെത്തന്നെയായിരുന്നു.
ആവശ്യങ്ങള്‍ ചോദിക്കാനും ആവലാതികള്‍ ബോധിപ്പിക്കാനും പ്രാപ്യമായ ഇടത്ത് അവര്‍ക്ക് നബി(സ്വ) ഉണ്ടായിരുന്നു. ആര്‍ത്തവ വിരാമമുണ്ടായാല്‍ കുളിക്കേണ്ടതെങ്ങനെ എന്നു ചോദിച്ചുവന്നു ഒരിക്കല്‍ ഒരു വനിത. നബി(സ്വ) സംശയ നിവൃത്തി വരുത്തി വിശദീകരണം നല്‍കി. കാര്യം ഗ്രഹിക്കാതെ പിന്നെയും ചോദിച്ചുകൊണ്ടിരുന്ന പെണ്ണിനെ താന്‍ പിടിച്ചു വലിച്ചു വിശദാംശം പറഞ്ഞുകൊടുത്ത കഥ പറയുന്നുണ്ട് നബിപത്നി ആഇശ(റ).
നവജാത ശിശുവിനു പേരിടാനും മധുരം നല്‍കാനും കൊണ്ടുവന്നവര്‍, ധര്‍മം ഭര്‍ത്താവിനു ല്‍കിയാല്‍ പ്രതിഫലമുണ്ടോ എന്നറിയാന്‍ വന്നവര്‍, സ്നേഹ സമ്മാനമായി പുതപ്പും ഭക്ഷണവും കൊണ്ടുവന്നവര്‍, ഭര്‍ത്താക്കന്മാരെക്കുറിച്ചു ആവലാതിപ്പെടാന്‍ വന്നവര്‍, ഭര്‍ത്താവിനു അനുകൂലമായി പടച്ചവനില്‍ നിന്നു വിധി തന്നെ കിട്ടാന്‍ മാത്രം തര്‍ക്കിച്ചവര്‍… അങ്ങനെ എത്രയെത്ര വനിതകള്‍ തിരുചാരെ വന്നു! പെണ്ണിനു പ്രിയപ്പെട്ടവര്‍ തന്നെ തിരുനബി(സ്വ).
അവകാശങ്ങളില്ലാതാക്കുകയല്ല, നേടിക്കൊടുക്കുകയായിരുന്നു നബി(സ്വ)യവര്‍ക്ക്. പെണ്ണിനു സന്പൂര്‍ണ സുരക്ഷയ്ക്കു ആവശ്യമായ നിര്‍ദേശങ്ങള്‍ സമൂഹത്തിന് അവിടുന്നു നല്‍കി.
ഹജ്ജത്തുല്‍ വദാഇലെ ഖുത്വുബതുല്‍ വദാഅ് എന്ന വിടവാങ്ങല്‍ പ്രസംഗം പ്രബോധന ജീവിതത്തിന്റെ സമാപ്തിയാണ്. ദീന്‍ പൂര്‍ത്തിയാക്കുന്ന വേള. ആ ഗൗരവ മുഹൂര്‍ത്തത്തില്‍ ഗൗരവത്തോടെ ഉണര്‍ത്തിയ കാര്യങ്ങളില്‍ ഒന്ന് പെണ്ണിന്റെ സുരക്ഷയായിരുന്നു. അവള്‍ നിങ്ങളുടെ പക്കല്‍ സൂക്ഷിക്കാനേല്‍പിച്ച സ്വത്താണെന്നും അവളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടണമെന്നും അവിടുന്ന് ഉണര്‍ത്തി.
കുട്ടികളുടെയും കഥയിതുതന്നെ. ചൂഷണത്തിനും ക്രൂരതയ്ക്കും എന്നുമിരയാവുന്നവരാണ് കുഞ്ഞുങ്ങള്‍. ശാസ്ത്ര, സാങ്കേതിക, സാഹിത്യ, സാംസ്കാരിക മേഖലയിലെല്ലാം ഉത്തുംഗതയിലെത്തിയെന്നഭിമാനിക്കുന്ന ഇന്നത്തെയും സ്ഥിതി ഇതുതന്നെയാണല്ലോ.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെയും പീഡനത്തിന്റെയും വാര്‍ത്തകളില്ലാത്ത ദിനങ്ങളില്ല. സ്നേഹ പ്രവാചകന്റെ ഇടപെടലുകള്‍ അവിടെയും കാണാം. ചെറിയവരോട് കരുണ കാട്ടാത്തവര്‍ നമ്മില്‍ പെട്ടവരല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞു തിരുനബി(സ്വ). കുട്ടികളോട് കുശലം പറയാനും അവരെ സന്തോഷിപ്പിക്കാനും മടി കാട്ടിയില്ല. കുട്ടികളുടെ സംഘത്തോട് നബി(സ്വ) സലാം പറഞ്ഞു എന്ന് ഹദീസിലുണ്ട്. അവര്‍ക്കു സമാധാനമാശംസിക്കുന്ന ആ സലാം ചൊല്ലലില്‍ അവരുടെ വ്യക്തിത്വം അംഗീകരിക്കല്‍ കൂടിയുണ്ട്.
മധുര വചനങ്ങളാല്‍ കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ച, സ്നേഹത്തോടെ തലോടിയ തിരുനബി(സ്വ) അവരെ തിരുത്തേണ്ട, ശാസിക്കേണ്ട ഘട്ടങ്ങളിലും ക്രുദ്ധനായില്ല. ശാന്തനായി അവര്‍ക്കു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുത്തു. അവിവേകത്തിന്റെ പ്രായത്തെ കൈകാര്യം ചെയ്യേണ്ടത് വിവേകത്തോടെയാണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാക്കിക്കൊടുത്തു.
പക്ഷിക്കുഞ്ഞുങ്ങളെ നബി(സ്വ)ക്കു സമ്മാനിച്ച ബാലന്മാരുടെ കഥ പ്രസിദ്ധമാണല്ലോ. കാര്യപ്പെട്ടൊരു സമ്മാനമായി കൊണ്ടുവന്നതാണവര്‍ പ്രാവിന്‍ കുഞ്ഞുങ്ങളെ. ചെയ്തതു ശരിയല്ലെന്നതിന്റെ പേരില്‍ അവരോട് കോപിച്ച് ശകാരിച്ച് തിരിച്ചയച്ചിരുന്നുവെങ്കില്‍ അവര്‍ ആ കിളിക്കുഞ്ഞുങ്ങളെ വഴിയോരത്തെവിടെയെങ്കിലും വലിച്ചെറിഞ്ഞു പാട്ടിനു പോയി പരിഭവം തീര്‍ത്തേനെ.
എന്നാല്‍ നബി(സ്വ) തള്ളപ്പക്ഷിയുടെ സങ്കടം ഓര്‍മിപ്പിച്ച് അവരുടെ മനസ്സലിയിച്ചു. ഇനിയൊരിക്കലും ഒരു ജീവിയോടും മനസ്സറിയാതെ പോലും ക്രൂരത കാട്ടില്ലെന്നു ദൃഢനിശ്ചയം ചെയ്യുന്ന മനസ്സോടെയാണവരുടെ തിരിച്ചുപോക്ക്. ബാല മനസ്സുകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു നബി(സ്വ) പഠിപ്പിച്ചുതരുന്നു.
ഏതൊരു കുഞ്ഞിനും സ്വന്തം മാതാപിതാക്കളെക്കാള്‍ പ്രിയപ്പെട്ടവനാകുംവിധമായിരുന്നു നബി(സ്വ)യുടെ പെരുമാറ്റം. സൈദ്(റ) നബി(സ്വ)യുടെ പോറ്റുമകനായതുമങ്ങനെയാണല്ലോ.
തസ്കരന്മാര്‍ പിടികൂടി അടിമച്ചന്തയില്‍ കൊണ്ടുപോയി വിറ്റതാണ് സൈദ് എന്ന ബാലനെ. അടിമയല്ലാത്ത ആ കുട്ടി അങ്ങനെ അടിമയായിത്തീര്‍ന്നു. കൈമാറിയെത്തിയത് നബി(സ്വ)യുടെ കൈവശം. കുട്ടിയെ അന്വേഷിച്ചു നടന്ന പിതാവും മറ്റും നബി(സ്വ)യുടെ അടുത്തെത്തി. കുട്ടി നിങ്ങളുടെ കൂടെ പോരുന്നുവെങ്കില്‍ നഷ്ടപരിഹാരം പോലും തരാതെ കൊണ്ടുപോകാനായിരുന്നു നബി(സ്വ)യുടെ നിര്‍ദേശം. പക്ഷേ, സൈദ് എന്ന കുട്ടി തിരുനബി(സ്വ)യെ വിട്ടുപോകാന്‍ തയ്യാറായില്ല ഒരു കാലത്തും.
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സ്നേഹവും സംരക്ഷണവും ലഭിക്കുമ്പോള്‍ മാത്രമേ ഒരു സമൂഹത്തിന് സംസ്കൃതവും പരിഷ്കൃതവുമെന്ന് അവകാശപ്പെടാനാവൂ. മുഹമ്മദ്(സ്വ) നായകത്വം വഹിച്ച സമൂഹത്തിലൂടെ ലോകം അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണിത്

No comments: