Thursday, February 27, 2014

ആരാണ് കാന്തപുരം ??
കാലത്തിന്‌ കൊള്ളാത്തവരെന്ന്‌ അധിക്ഷേപിക്കപ്പെട്ട സുന്നീ സമൂഹത്തില്‍ നിന്ന്‌ നയത്തിലും നടപ്പിലും നിരന്തരമായ പ്രയത്‌നംകൊണ്‌ട്‌ പ്രതിഭാത്വം നേടിയ ഒരു അപൂര്‍വ്വ കേരളീയനെ നാം കാണുന്നു കാന്തപുരത്തില്‍; ദേശാന്തരക്കാര്‍ക്ക്‌ തേജസ്വിയായ ശൈഖ്‌ അബൂബക്കറില്‍. ഇതൊരു ഇതിഹാസവായനയാണ്‌. പുരാവൃത്തങ്ങളുടെതല്ല, മറിച്ച്‌ മനുഷ്യസ്‌നേഹം ജീവിതപങ്കായമാക്കിയ പച്ചമനുഷ്യന്റെ ധന്യനിമിഷങ്ങളുടെ പൊന്നേടുകള്‍ പെറുക്കിക്കിട്ടിയ ഇതിഹാസം.



കാലപ്രവാഹത്തിന്റെ ഏതോ തിരിവില്‍വച്ച്‌ വിവരവും വിവേകവും പരലോകചിന്തയുമുള്ള പണ്‌ഡിതരെ മറികടന്ന്‌ ഭൗതികാധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ സമുദായ നേതൃത്വമേറ്റെടുത്തു. മഖ്‌ദൂമുമാരും(റ) ഉമര്‍ഖാളി(റ)യും മമ്പുറം തങ്ങളും ആലി മുസ്‌ലിയാരും നല്‍കിയ ആത്മീയനേതൃത്വത്തിന്റെ ചൂടും ചൂരും പ്രബുദ്ധതയും പ്രതിഫലിച്ചിരുന്ന സമുദായത്തിനുമേല്‍ സ്വാതന്ത്ര്യസമരത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേതൃമാറ്റമാണ്‌ അടിച്ചേല്‍പ്പിച്ചത്‌. അത്‌ അധിനിവേശ ശക്‌തികളുടെ ആവശ്യവും കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തര അധികാര കൈമാറ്റത്തിലൂടെ ഭൗതികനേതൃത്വം ആത്മീയനേതൃത്വത്തെ മൂലക്കിരുത്തി. പണ്‌ഡിതന്‍മാര്‍ക്ക്‌ ഇത്രയേ ആകാവൂ എന്ന അലിഖിത നിയമം കൊണ്‌ടുവന്നു.



പണ്‌ഡിതന്‍മാര്‍ക്ക്‌ മുന്നില്‍ തീര്‍ത്ത മതില്‍കെട്ടുകള്‍ തകര്‍ത്ത,്‌ നിയന്ത്രണ രേഖകള്‍ വെട്ടിത്തിരുത്തി സുന്നീ സമൂഹത്തിന്‌ സ്വന്തം ഭാഗദേയത്തെ കുറിച്ച്‌ അവബോധം നല്‍കിയത്‌ ഈ മനുഷ്യനാണ്‌. കൈരളിക്ക്‌ ഇനിയൊരു ചരിത്രമെഴുതുമ്പോള്‍ ഈ മനുഷ്യനെ പരാമര്‍ശിക്കാതെ പൂര്‍ണ്ണത വരുത്താനാകില്ല. അതാകട്ടെ ഒരു വിഭാഗത്തിന്റെ ആത്മീയാചാര്യന്‍ എന്നതിലുപരി ആത്മീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ മണ്‌ഡലങ്ങളിലെ നിറസാന്നിധ്യമെന്ന നിലക്കായിരിക്കും.



മതപരിഷ്‌കരണമെന്ന മേല്‍വിലാസത്തില്‍ നിഗൂഢമായ അജണ്‌ടകളോടെ മതവിരുദ്ധതക്ക്‌ നേതൃത്വം കൊടുക്കുന്ന ചില സംഘങ്ങളും അവരുടെ മാധ്യമ വലയങ്ങളും പടച്ചുവിടുന്ന കൂരിരുട്ടിലേക്ക്‌ മാറ്റിനിര്‍ത്തപ്പെടേണ്‌ട വ്യക്തിയല്ല കാന്തപുരമെന്ന്‌ നാമിന്ന്‌ തിരിച്ചറിയുന്നു. എന്തുകൊണ്‌ട്‌?



1. വിശ്വാസപരമായ മേഖലകള്‍ പുഷ്‌ടിപ്പെടുത്തിഅണ്‌ഡകടാഹത്തിലെ നിഖിലജീവികളിലും ഉത്‌കൃഷ്‌ടന്‍ മനുഷ്യനത്രെ. ഈ മഹത്വം കനിഞ്ഞരുളിയ പ്രപഞ്ചരക്ഷിതാവ്‌ മനുഷ്യനോടാവശ്യപ്പെടുന്നത്‌ ഏറ്റവും വിധേയത്വമുള്ള ദാസനാകണം എന്നാണ്‌. പ്രപഞ്ചനാഥന്‍ അങ്ങേയറ്റം കരുണാമയനാണ്‌. വെള്ളവും വായുവും മണ്ണും ഫലങ്ങളും കായ്‌കനികളും അവന്റെ ഔദാര്യമത്രെ. ഔദാര്യങ്ങളത്രയും അനുഭവിച്ചാസ്വദിക്കുകയും അതിന്‌ നന്ദി കാണിക്കുകയും ചെയ്യുന്നവന്‌ സ്വര്‍ഗവും അളവറ്റ ആനന്ദാനുഭവങ്ങളും അവന്‍ തയാറാക്കിയിരിക്കുന്നു. ഇതൊന്നുമറിയാത്ത എത്രയോ മനുഷ്യര്‍ ജീവിതം പാഴാക്കിക്കളയുന്നു. കാത്തിരിക്കുന്ന നരകമെന്ന മഹാദുരന്തത്തെക്കുറിച്ചുള്ള അജ്ഞത അവരെ പാപപൂരിതമായ അന്ത്യ ത്തിലേക്കെത്തിക്കുന്നു. ഇത്തരമൊരു ദയനീയത മനുഷ്യസഹോദരങ്ങള്‍ക്ക്‌ വന്നുകൂടെന്ന ദൃഢനിശ്ചയമുള്ളവരാണ്‌ പാരത്രിക ലക്ഷ്യമുള്ള പണ്‌ഡിതര്‍. അവര്‍ സ്വജീവിതം പോലും ശരിയായി ആഘോഷിക്കാതെ, അനുഭവിക്കാതെ തന്റെ മനുഷ്യ സഹോദരങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിച്ചു. ഒരാള്‍ തനിക്കെന്തിഷ്‌ടപ്പെടുന്നുവോ, അത്‌ തന്റെ സഹോദരനും ഉണ്‌ടായിക്കാണാനിഷ്‌ടപ്പെടുന്നതുവരെ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല എന്ന നബിവചനം അവരെ സദാ നയിച്ചുകൊണ്‌ടിരിക്കുന്നു. അത്തരമൊരു ചിന്താശ്രേണിയിലാണ്‌ കാന്തപുരത്തിന്റെ ഇച്ഛാശക്തി നയിക്കപ്പെട്ടത്‌. അതിനായി അദ്ദേഹം നിരന്തരമായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.കേരളത്തില്‍ അനിവാര്യമായ ഒട്ടേറെ സ്ഥലങ്ങളില്‍ അദ്ദേഹം പള്ളികള്‍ സ്ഥാപിച്ചു. ജീര്‍ണാവസ്ഥയിലുള്ള പല പള്ളികളും പുനരുദ്ധരിച്ചു. കേരളത്തിനു പുറത്ത്‌ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കാന്തപുരം പണികഴിപ്പിച്ച പള്ളികളുണ്‌ട്‌ എന്ന്‌ എത്രപേര്‍ക്കറിയാം? തമിഴ്‌നാട്‌ മുതല്‍ ബീഹാറും കാശ്‌മീരുമടക്കം ഒട്ടേറെ സംസ്ഥാനങ്ങളില്‍ ഇത്തരം മസ്‌ജിദുകള്‍ കാണാം എന്നതും അത്തരം സ്ഥലങ്ങളില്‍ ശൈഖ്‌ അബൂബക്കര്‍ എന്ന കാന്തപുരത്തെ അവിടത്തെ ജനത അറിഞ്ഞാദരിക്കുന്നു എന്നതും പലരും മനസ്സിലാക്കിയിട്ടില്ലാത്ത സത്യമാണ്‌. കാന്തപുരം സമ്പന്നനല്ല. ഇടത്തരം കുടുംബത്തിലെ അംഗമാണ്‌. അവിടെയാണ്‌ കാന്തപുരമെന്ന മഹാമനീഷിയുടെ അര്‍പ്പണബോധം നമ്മെ വിസ്‌മയിപ്പിക്കുന്നത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള സുമനസ്സുകളെ അദ്ദേഹം ഏകോപിപ്പിക്കുന്നു. വിശ്വാസത്തിന്റെ വെള്ളിവെളിച്ചം മനുഷ്യസഹോദരങ്ങള്‍ക്കെത്തിച്ച്‌ അവരെ പ്രപഞ്ചനാഥന്റെ ഉത്തമദാസന്മാരാക്കുന്ന മഹദ്‌പ്രക്രിയയില്‍ അദ്ദേഹം സമ്പന്നരെയും കൂലിത്തൊഴിലാളികളെയും തന്നോടൊപ്പം പങ്കാളികളാക്കുന്നു. ഈ ശക്തമായ കൂട്ടായ്‌മയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെടുമ്പോള്‍ പ്രസ്‌തുത പള്ളിക്കു ചുറ്റുമുള്ള പൊതുജനം പള്ളിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. അതുവഴി സ്രഷ്‌ടാവിന്റെ മഹത്വം മനസ്സിലാക്കുന്നു. ശുദ്ധീകരിക്കപ്പെട്ടൊരു സംസ്‌കാരത്തെ അവര്‍ ഉള്‍ക്കൊള്ളുന്നു. സമ്പന്നനല്ലാത്ത ഒരു വ്യക്തി, രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിര്‍ലോഭ പിന്തുണയില്ലാതെ, ലോകത്തിന്റെ ഏതോ അജ്ഞാത കോണുകളിലുള്ള പരസ്‌പരമറിയാത്ത കൂലിത്തൊഴിലാളിയെയും കര്‍ഷകനെയും സമ്പന്നനെയും ഐക്യപ്പെടുത്തിക്കൊണ്‌ട്‌ വിശ്വാസവിപ്ലവം വിജയിപ്പിച്ചെടു ക്കുന്നുവെങ്കില്‍, വര്‍ത്തമാനയുഗത്തില്‍ അത്‌ കാന്തപുരത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്‌ടത്‌ തന്നെയാണ്‌്‌. ഇതിലപ്പുറം അദ്ദേഹം നിരവധി മഹല്ലുകളിലെ ഖാളിയും അതിലുമേറെ പള്ളികളുടെ സാരഥിയുമാണ്‌. അതുകൊണ്‌ടാണ്‌ മതവിഷയങ്ങളില്‍ കാന്തപുരത്തിന്റെ സ്വരങ്ങള്‍ക്ക്‌ സമൂഹം കാതോര്‍ക്കുന്നത്‌.



ശരിയായ വിശ്വാസത്തിന്റെയും സ്വര്‍ഗാവകാശത്തിന്റെയും പ്രചാരണത്തിനായി അദ്ദേഹം നിരന്തരമായി പ്രസംഗിച്ചു; എഴുതി. അമേരിക്കയില്‍ നടന്ന ലോക ഇസ്‌ലാമിക സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ചുകൊണ്‌ട്‌ അദ്ദേഹം നടത്തിയ പ്രൗഢമായ പ്രസംഗം ഇസ്‌ലാമിക ചിന്താലോകത്ത്‌ തന്നെ മികച്ചൊരു നാഴികക്കല്ലായി.



പല പ്രത്യയശാസ്‌ത്രങ്ങളും പരാജയപ്പെട്ട സമകാലിക സമൂഹത്തിന്റെ നവലോകക്രമത്തിനു മുമ്പില്‍ എനിക്ക്‌ സമര്‍പ്പിക്കാനുള്ളത്‌ വിശുദ്ധ ഇസ്‌ലാമാണ്‌ എന്നദ്ദേഹം പ്രസംഗിച്ചപ്പോള്‍ അമേരിക്കന്‍ കോണ്‍ഫ്രന്‍സില്‍ തക്‌ബീര്‍ മുഴങ്ങുകയുണ്‌ടായി.



2. വിശ്വാസവൈകല്യങ്ങള്‍ക്കെതിരെ ജാഗ്രത പ്രഖ്യാപിച്ചു.കാന്തപുരത്തിന്റെ സൂപ്പര്‍ ഐഡന്റിറ്റി എന്ന്‌ പറയുന്നത്‌ ഈ വിശ്വാസ വൈകല്യങ്ങള്‍ക്കെതിരെയുള്ള ചങ്കുറപ്പുള്ള പോരാട്ടമാണെന്ന്‌ മിക്കവരും വിലയിരുത്തുന്നു. കാന്തപുരം സുന്നിയാണ്‌. നമുക്ക്‌ മനസ്സിലായതിനുമപ്പുറം വിശ്വാസരൂഢമൂലത കൈവരിച്ച സത്യസ്ഥിതി സുന്നി. റസൂല്‍(സ) സഹാബത്തിനു പകര്‍ന്ന, അവരില്‍നിന്ന്‌ പിന്‍തലമുറ യഥാവിധി പകര്‍ത്തിയ വിശ്വാസാചാരങ്ങള്‍ക്ക്‌ മറുകുറിപ്പിന്റെയും ഭേദഗതികളുടെയും നിറപ്പുകള്‍ ആവശ്യമേയില്ല എന്ന കരിങ്കല്‍കരുത്തിന്റെ തീവ്രതയോടെ പ്രഖ്യാപിച്ചുകൊണ്‌ടിരിക്കുകയാണ്‌ കാന്തപുരം. തുര്‍ക്കി ഖിലാഫത്തിനെ അട്ടിമറിക്കാന്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി പാകപ്പെടുത്തി മുസ്‌ലിം ലോകത്തേക്ക്‌ തള്ളിവിട്ട പാശ്ചാത്യ സംസ്‌കാര ചാരന്മാര്‍ മുസ്‌ലിം ലോകത്ത്‌ പുത്തന്‍മൊഴികളുമായി രംഗത്തെത്തി. അതിന്റെ ചലനങ്ങള്‍ കേരളത്തിലും അനുഭവപ്പെട്ടു. പ്രതിരോധക്കോട്ടതീര്‍ത്ത്‌ സമസ്‌ത നിലവില്‍വന്നു. അതോടൊപ്പം ആശയ സമര്‍ഥനത്തിന്റെ വേദികളും സമസ്‌ത സംഘടിപ്പിച്ചു.



ഒന്നില്‍നിന്ന്‌ മറ്റൊന്നായി രൂപാന്തരപ്പെട്ട നവീനവാദികള്‍ മേല്‍വിലാസങ്ങള്‍ മാറിമാറി ഉപയോഗിച്ചു. വഹാബി, ജമാഅത്ത്‌, തബ്‌ലീഗ്‌, ത്വരീഖത്തുകള്‍... അങ്ങനെ നിരവധി. സമസ്‌തയുടെ ഉരുക്കുഭിത്തികളുടെ ചായമിളക്കാനവര്‍ക്ക്‌ കഴിഞ്ഞില്ല. മര്‍ഹും ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെ കടുത്ത നവീനവിരുദ്ധ നിലപാട്‌ പുത്തന്‍ ഇസ്‌ലാമിസ്റ്റുകളുടെ ഉറക്കം നഷ്‌ടപ്പെടുത്തി. മരണവേളയില്‍ മര്‍ഹൂം ഇ.കെ. ഹസന്‍മുസ്‌ലിയാരോട്‌ മുസ്‌ലിമാകണം എന്നാവശ്യപ്പെടുന്ന ധിക്കാരപരമായ കത്തെഴുതാന്‍ മാത്രം അവരെ ചൊടിപ്പിച്ചിരുന്നു ആ മഹാപണ്‌ഡിതപ്രതിഭ. ഇ.കെ.ഹസന്‍ മുസ്‌ലിയാരുടെ മരണത്തോടെ സുന്നീ സമൂഹത്തിന്‌ ആത്മവീര്യം നഷ്‌ടപ്പെട്ടുവെന്ന്‌ നിനച്ച്‌ നവീനചിന്താഗതിയുള്ള പണ്‌ഡിതന്‍മാര്‍ നിരന്തരമായ സുന്നീവിരുദ്ധ പ്രചാരവേലകള്‍ അഴിച്ചുവിട്ടു. അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു തരിപ്പണമാക്കി കാന്തപുരം പ്രതിരോധനിര കെട്ടിപ്പടുത്തു. അവരുടെ സ്വപ്‌നങ്ങള്‍ തകരുകയായിരുന്നു. കാരണം ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെ ശക്തമായ ഇസ്‌ലാമിക വാദങ്ങളെ ഖണ്‌ഡിക്കാനാകാതെ തകര്‍ന്ന്‌ തളര്‍ന്നുപോയിരുന്ന നവീനവാദികള്‍ക്ക്‌ കാന്തപുരത്തിന്റെ വാദമുഖങ്ങളെ മാത്രമല്ല, പ്രസംഗവാചാലതയുടെ ചാട്ടുളിയെയും ഭേദിക്കേണ്‌ട ഗതികേട്‌ വന്നുചേര്‍ന്നു. അന്നേവരെ വാദപ്രതിവാദ വേദികളില്‍ ചൂടേറിയ വാഗ്വാദങ്ങളും കനത്ത മസ്‌അല ചര്‍ച്ചചകളുമായിരുന്നു നടന്നിരുന്നത്‌. കാന്തപുരത്തിന്റെ യുഗപ്പിറവിയോടെ സൗമ്യതയും പുഞ്ചിരിയും ചാലിച്ചു കുറുക്കിയ വാദമുഖങ്ങളുടെ രസായന ചികിത്സ കൊണ്‌ട്‌ നവീനവാദികള്‍ പൊറുതിമുട്ടി. കൊട്ടപ്പുറത്തിന്റെ മണ്ണില്‍ അവസാന പിടിച്ചോറും ബലിക്കാക്കക്കെറിഞ്ഞ്‌ കൊടുത്ത്‌ മുജാഹിദുകള്‍ രംഗം വിട്ടപ്പോള്‍ കാന്തപുരത്തിന്റെ ചെറുപുഞ്ചിരി അവരെ മാനസികമായി വല്ലാതെ നുറുക്കിയിരിക്കണം.



വാദപ്രതിവാദങ്ങളിലൂടെ നവീനവാദികള്‍ സുന്നീ സമൂഹത്തെ കര്‍മ്മരഹിതമായ സുഷുപ്‌തിയിലേക്കാണ്‌ നയിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞ പണ്‌ഡിതനാണ്‌ കാന്തപുരം. തര്‍ക്കങ്ങളുടെ ചൂണ്‌ടയും കുരുക്കുമിട്ട്‌ സുന്നികളെ ആന്തരികമായി തളര്‍ത്താനുള്ള പദ്ധതി, വെറും ആശയ പ്രതിരോധ മുഖത്ത്‌ മാത്രം സുന്നികളെ തളച്ചിടാനുള്ള ഗൂഢനീക്കം പക്ഷേ വിലപ്പോയില്ല. കാന്തപുരം ഇരട്ടലക്ഷ്യങ്ങളോടെ യുദ്ധം നയിച്ചു. ഒരുഭാഗത്ത്‌ ആശയ പരമായ പ്രതിരോധം. മറുഭാഗത്ത്‌, കപട ലക്ഷ്യങ്ങളോടെ തന്ത്രപ്രധാന രംഗങ്ങളില്‍ കയറിക്കൂടി സുന്നികള്‍ക്കെതിരെ അധികാര പ്രയോഗങ്ങള്‍ നടത്തുന്നവരെ സമൂഹത്തിനു മുന്നില്‍ കൊണ്‌ട്‌ വന്നു വിചാരണ ചെയ്യല്‍. അവര്‍ക്ക്‌ കാര്യങ്ങളുടെ പോക്ക്‌ തിരിച്ചറിയാന്‍ പറ്റി. അവര്‍ ധരിച്ചിരുന്ന നിഷ്‌പക്ഷതയുടെ കുപ്പായം മറയാക്കി കാന്തപുരത്തിനെതിരെ ആഞ്ഞുചവിട്ടി. കഥയറിയാതെ ആട്ടംകണ്‌ടിരുന്ന പൊതുജനഭൂരിപക്ഷം കാന്തപുരത്തിന്‌ കാലാകാലങ്ങളില്‍ പലതരം പരിഹാസപ്പേരുകള്‍ ചാര്‍ത്തിക്കൊടുത്തു. പക്ഷേ പ്രഛന്ന വേശങ്ങളോടെ സമുദായത്തിന്റെ ചെലവില്‍ കഴിയുന്നവരുടെ കപടമുഖം തിരിച്ചറിഞ്ഞ വിശ്വാസികള്‍ അദ്ദേഹത്തിന്‌ പിന്നില്‍ അണിനിരന്നുതുടങ്ങി. അവസാനം പടച്ചവന്‍ കനിഞ്ഞരുളിയ ഇച്ഛാശക്തിയും വിശ്വാസി സഹസ്രങ്ങളുടെ നിലക്കാത്ത പ്രാര്‍ത്ഥനയും വഴി നിഷ്‌പക്ഷക്കാരുടെ കുപ്പായം കാന്തപുരം ആഞ്ഞുവലിച്ചുകീറിയെറിഞ്ഞു. അങ്ങനെ നഗ്നരാക്കപ്പെട്ട കപടമുഖങ്ങളെ തിരിച്ചറിഞ്ഞ പൊതുജനം അന്തംവിട്ടുപോയി. അവര്‍ പാഠപുസ്‌തക കമ്മിറ്റികളിലുണ്‌ടായിരുന്നു. ഹജ്ജ്‌ കമ്മിറ്റിയിലും വഖ്‌ഫ്‌ ബോര്‍ഡിലുമുണ്‌ടായിരുന്നു. മറ്റനവധി തന്ത്രപ്രധാന ലക്ഷ്യങ്ങളിലുണ്‌ടായിരുന്നു.



ഈ ശുദ്ധീകരണ പ്രക്രിയക്ക്‌ നിലക്കാത്ത പിന്തുണയുമായി എസ്‌.വൈ.എസും. എസ്‌.എസ്‌.എഫും രംഗത്തെത്തി. ധാര്‍മ്മിക സമരങ്ങളുടെ പോര്‍ക്കളങ്ങളില്‍ സമരാഗ്നി ജ്വലിച്ചു. അധിനിവേശശക്തികള്‍ക്കെതിരെ പൊന്നാനിയില്‍ മുഴക്കിയ സമരഗര്‍ജ്ജനം അവരുടെ ശിഷ്‌ടപ്രേതങ്ങള്‍ക്കെതിരെ കേരളത്തിലുടനീളം ആഞ്ഞടിച്ചു. സുന്നി യുവജനസംഘത്തിന്റെ സംഘശക്തിയും കാന്തപുരത്തിന്റെ നയചാതുര്യവും വാഗ്‌വിലാസവും ലയിച്ചൊന്നായപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ ഭൂകമ്പം മണത്തു. സുന്നികള്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ കിട്ടിത്തുടങ്ങി. ഹജ്ജ്‌ കമ്മിറ്റിയിലും വഖ്‌ഫ്‌ ബോര്‍ഡിലും സുന്നീ ശബ്‌ദം കേട്ടുതുടങ്ങി. അറബി ഭാഷാസമരം എസ്‌.എസ്‌.എഫ്‌. ഏറ്റുപിടിച്ചപ്പോള്‍ കാന്തപുരം അധികാരിവര്‍ഗ്ഗത്തോട്‌ നീതി ആവശ്യപ്പെട്ടു. ഈ ധാര്‍മ്മികവിപ്ലവ പ്പോരാട്ടത്തെ തടുത്തു നിര്‍ത്താനാവില്ലെന്ന്‌ തീര്‍ത്തു പറഞ്ഞു. പാഠപുസ്‌തക കമ്മിറ്റി അടിമുടി മാറി. നാട്ടുകാരുടെ നികുതിപ്പണത്തില്‍ പുതുഇസ്‌ലാമിസം പഠിപ്പിക്കാനാവില്ലെന്ന്‌ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. കാന്തപുരവും എസ്‌.വൈ.എസും എസ്‌.എസ്‌.എഫും ഭരണതലങ്ങളിലെ ചൂടേറിയ ചര്‍ച്ചയായപ്പോള്‍ എന്താണ്‌ കാന്തപുരം ചെയ്‌തു കൊണ്‌ടിരിക്കുന്നത്‌ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടുകയായിരുന്നു.



കാന്തപുരം തര്‍ക്കിക്കുകയായിരുന്നില്ല. നൂറ്റാണ്‌ടുകളുടെ ഇസ്‌ലാമിക പാരമ്പര്യത്തോട്‌ തര്‍ക്കിക്കാന്‍ വരുന്നവരുടെ രഹസ്യ അജണ്‌ട എന്താണെന്ന്‌ പുറത്തു കൊണ്‌ടുവരികയായിരുന്നു. ഇതോടെ അവര്‍ പ്രകോപിതരായി. കാന്തപുരം സമുദായത്തെ അനൈക്യപ്പെടുത്തുന്നു എന്നവര്‍ പ്രഘോഷിച്ചു. അതേറ്റുപിടിക്കാന്‍ പലരും മുന്നോട്ടുവന്നു. അവര്‍ മറന്നുപോയ ചില കാര്യങ്ങളുണ്‌ട;്‌1.പാരമ്പര്യം നിലനിര്‍ത്തണമെന്ന്‌ പറയുന്ന കാന്തപുരമോ പാരമ്പര്യത്തെ വലിച്ചെറിഞ്ഞ്‌ പുതിയ പാത സ്വീകരിക്കണമെന്ന്‌ പറയുന്നവരോ യഥാര്‍ത്ഥത്തില്‍ സമുദായത്തില്‍ ഭിന്നവര്‍ഗ്ഗങ്ങള്‍ സ്ഥാപിച്ചത്‌?2. ഭിന്നിച്ചവര്‍ ഐക്യത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ആത്മാര്‍ത്ഥമാണെങ്കില്‍ അവരുടെ സംഘങ്ങളെ പിരിച്ചുവിട്ട്‌ സംഘടനകളുടെ എണ്ണം കുറക്കുകയല്ലേ വേണ്‌ടത്‌?അപ്പോള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. മുസ്‌ലിം സമുദായത്തെ അവരുടെ അഭിമാനത്തിലേക്ക്‌ തിരിച്ചെത്തിക്കാന്‍ തന്റെ നാക്കും തൂലികയും അറിവും നിരന്തരമായി സമര്‍പ്പിക്കുന്ന സമുന്നത പണ്‌ഡിതജ്യോതിസ്സായ കാന്തപുരം സമൂഹത്തിന്‌ ഐക്യം എന്ന നന്മ പ്രദാനം ചെയ്യുന്ന വ്യക്തിയായി മാറിയിരിക്കുന്നു.



3. പാണ്ഡിത്യ പ്രൗഢിയുടെ വീണെ്‌ടടുപ്പ്‌ സാധ്യമാക്കി.മുകളില്‍ സൂചിപ്പിച്ച പോലെ സ്വാതന്ത്ര്യസമരത്തിന്റെ കൊട്ടിക്കലാശവേളയില്‍ പണ്‌ഡിതനേതൃത്വത്തെ തമസ്‌കരിച്ച്‌ രംഗത്തെത്തിയ രാഷ്‌ട്രീയാധിക്യമുള്ള പുത്തന്‍ സമുദായ നേതൃത്വം തെറ്റായ കീഴ്‌വഴക്കങ്ങള്‍ സമുദായത്തിന്‌ നല്‍കിക്കൊണ്‌ടിരുന്നു. പണ്‌ഡിതന്മാര്‍ പള്ളിയിലെയും ദര്‍സിലെയും മദ്രസയിലെയും തൊഴിലാളികള്‍ മാത്രമായി. നിശ്ചിത സമയം വരെ പഠിപ്പിക്കുക. അത്‌ കഴിഞ്ഞാല്‍ മിണ്‌ടാതിരിക്കുക. ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും നേതൃത്വം കൊടുക്കുക. പിന്നെ പളളിയിലോ മദ്രസയിലോ അനുവദിക്കപ്പെട്ട റൂമില്‍ സ്വസ്ഥമായിരിക്കുക. ഇങ്ങനെ ഒതുക്കപ്പെട്ട വിഭാഗമായി മുദരിസുമാര്‍, മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുതഅല്ലിംകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. അത്തരമൊരു ദുരവസ്ഥയില്‍നിന്ന്‌ പണ്‌ഡിത വിഭാഗത്തെ ആത്മസംസ്‌കരണാധ്യാപനങ്ങളുടെയും സേവന സന്നദ്ധതയുടെയും വിപ്ലവാശയങ്ങളുടേയും ഉത്തുംഗതയിലേക്ക്‌ കൈപിടിച്ചുയര്‍ത്തി എന്നതാണ്‌ കാന്തപുരത്തിന്റെ മനുഷ്യ നന്മക്കു വേണ്‌ടിയുള്ള മറ്റൊരു പ്രവര്‍ത്തനം. പിന്നീടെന്താണ്‌ സംഭവിച്ചത്‌? ആത്മവിശ്വാസം വീണെ്‌ടടുത്ത പണ്‌ഡിതരും മുതഅല്ലിംകളും സമൂഹമധ്യത്തില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാന്‍ ശീലിച്ചുതുടങ്ങി. എല്ലാ തിട്ടൂരങ്ങളും അവഗണിച്ചുകൊണ്‌ടവര്‍ പറയേണ്‌ടത്‌ പലരൂുടേയും മുഖത്ത്‌ നോക്കിപ്പറയാന്‍ തുടങ്ങി. അവരെ ഭയപ്പെടുത്തി വരുതിയിലാക്കി നിര്‍ത്തിയ മേല്‍ക്കോയ്‌മകളുടെ അടിത്തറ വിറച്ചു. സമുദായത്തിലെ ഭൗതികാധികാരങ്ങള്‍ വരച്ചിരുന്ന നിയന്ത്രണ രേഖകളെ അവര്‍ ചവിട്ടിയരച്ചു. സത്യത്തിന്റെ ബലത്തില്‍ വിപ്ലവകരമായിരുന്നു ഈ മുന്നേറ്റം. കാന്തപുരത്തെ നിശിതമായി വിമര്‍ശിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന സത്യമാണിത്‌.



കോളേജ്‌ കാമ്പസുകളില്‍ എസ്‌.എസ്‌.എഫ്‌ നേതൃത്വം കൊടുത്തിരുന്ന സുന്നീ വിപ്ലവാശയങ്ങള്‍ക്ക്‌ കാന്തപുരം ഇന്ധനം പകര്‍ന്നപ്പോള്‍ തലപ്പാവും ധരിച്ച്‌ മുതഅല്ലിംകള്‍ കാമ്പസുകളിലേക്കൊഴുകി. കാലത്തിന്റെ വീക്ഷണങ്ങളെക്കുറിച്ച്‌ ധാരണപ്പിശകുള്ള വരെന്നും ഒന്നര മീറ്റര്‍ തുണി തലയില്‍ കെട്ടി ബുദ്ധിയെ തടവറയിലിട്ടവരെന്നും ആക്ഷേപിക്കപ്പെട്ടിരുന്ന മുതഅല്ലിമുകള്‍, ഗവേഷകരും എഴുത്തുകാരും പ്രസംഗകരും പ്രസാധകരുമായി കാമ്പസുകളില്‍ നിറഞ്ഞു നിന്നു. കാമ്പസുകളില്‍ അവര്‍ ധിഷണാശേഷികൊണ്‌ട്‌ ശ്രദ്ധിക്കപ്പെട്ടു. ലഹരിയടിക്കാതെ, കൗമാര പ്രലോഭനങ്ങളില്‍ വീഴാതെ, രാഷ്‌ട്രീയ തിട്ടൂരങ്ങള്‍ക്ക്‌ വഴങ്ങാതെ ധാര്‍മികമായ സംയമനത്തോടെ ധീരമായ നിലപാടുകളോടെ കാമ്പസ്‌ ഹീറോ ആകാമെന്ന്‌ തെളിയിക്കപ്പെട്ടു.



ബിസിനസിലും കാര്‍ഷികമേഖലയിലും സര്‍ഗാത്‌മക രംഗത്തും ശാസ്‌ത്ര മേഖലയിലും പണ്‌ഡിതരുടെ സാന്നിദ്ധ്യം കണ്‌ടുതുടങ്ങിയത്‌ എസ്‌.വൈ.എസ്‌., എസ്‌.എസ്‌.എഫ്‌-കാന്തപുരം അച്ചുതണ്‌ടിന്റെ പ്രവര്‍ത്തന നൈരന്തര്യം കൊണ്‌ടാണ്‌. റോഡു നിയമങ്ങള്‍ ലംഘിക്കാത്ത താടിയും തൊപ്പിയുമുള്ള ഡ്രൈവര്‍മാര്‍, മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍, അവര്‍ പണ്‌ഡിതര്‍ കൂടിയാണെന്നറിയുമ്പോഴുള്ള അമ്പരപ്പ്‌... കാന്തപുരം സമുദായത്തിനുമേല്‍ പെയ്‌തിറങ്ങുന്നതിങ്ങനെയൊക്കെയാണ്‌. നഷ്‌ടപ്പെട്ടുതുടങ്ങിയിരുന്ന ആത്മവീര്യം തിരിച്ചെടുത്തുകൊടുത്തപ്പോള്‍ പണ്‌ഡിത, വിഭാഗത്തില്‍ വന്നുചേര്‍ന്ന പുത്തനുണര്‍വ്വ്‌ ദഅ്‌വാ രംഗത്തെ ഉത്തേജിപ്പിച്ചു. അതുവഴി ഒരുപാട്‌ മനുഷ്യര്‍ നന്മയുടെ പക്ഷത്തേക്ക്‌ വന്നു. സമൂഹം ധാര്‍മ്മിക നിലപാട്‌ കൈക്കൊണ്‌ടുതുടങ്ങി. കാന്തപുരം മനുഷ്യസമൂഹത്തിന്‌ ചെയ്‌ത സേവനനന്മകളില്‍ മറ്റൊന്നായി നാമിതിനെ സ്‌മരിക്കുന്നു.

No comments: